ചാക്കാട് ദിലീപന്‍ വധക്കേസ്: മുഴുവൻ കുറ്റാരോപിതരെയും ഹൈക്കോടതി വെറുതെ വിട്ടു

കൊച്ചി: ചാക്കാട് ദിലീപന്‍ വധക്കേസില്‍ കുറ്റാരോപിതരായ മുഴുവന്‍ ആളുകളെയും ഹൈക്കോടതി വെറുതെ വിട്ടു. കേസിലെ ഒന്നുമുതല്‍ ഒമ്പത് വരെയുള്ള കുറ്റാരോപിതരായ പി.കെ. ലത്തീഫ്, യു.കെ. സിദ്ധീക്ക്, യു.കെ. ഫൈസല്‍, യു.കെ. ഉനൈസ്, പുളിയിന്റകീഴില്‍ ഫൈസല്‍, വി. മുഹമ്മദ് ബഷീര്‍, തണലോട്ട് യാക്കൂബ്, മുഹമ്മദ് ഫാറൂഖ്, പാനേരി ഗഫൂര്‍ എന്നിവരെയാണ് കോടതി കുറ്റവിമുക്തരാക്കിയത്.
ഇതിന് മുമ്പ് തന്നെ, കേസിലെ മറ്റ് കുറ്റാരോപിതരായ പയ്യമ്പള്ളി ഹാരിസ്, അരയാക്കല്‍ അന്ത്ലു എന്ന അബ്ദുല്‍ ഖാദര്‍, പി.വി. മുഹമ്മദ്, പി.കെ. അബൂബക്കര്‍, എ.കെ. സാജിദ്, തിട്ടയില്‍ മുഹമ്മദ് മന്‍സീര്‍, എ.പി. മുഹമ്മദ് എന്നിവരെ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി കോടതി വെറുതെ വിട്ടിരുന്നു. വെറുതെവിട്ട എല്ലാവരും എന്‍ഡിഎഫ് മുന്‍ പ്രവര്‍ത്തകരാണെന്നതും ശ്രദ്ധേയമാണ്.
2008 ഓഗസ്റ്റ് 24നാണ് കേസിന് ആസ്പദമായ സംഭവം. രാത്രി എട്ടരയോടെ സുഹൃത്തുക്കളോടൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ദിലീപനെ ആക്രമിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.
എന്നാല്‍ കുറ്റാരോപിതര്‍ക്കെതിരായ കുറ്റങ്ങള്‍ സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതോടെയാണ് ഹൈക്കോടതി മുഴുവന്‍ കുറ്റാരോപിതരെയും വെറുതെ വിട്ടത്.

