കല്ലേക്കാട് അപകടം; മദ്യപിച്ച് കാറോടിച്ച യുവാവ് റിമാൻഡിൽ

പാലക്കാട്: പാലക്കാട്–കുളപ്പുള്ളി റൂട്ടിലെ കല്ലേക്കാട് ബ്ലോക്ക് ഓഫീസ് പരിസരത്ത് ഉണ്ടായ ദാരുണമായ റോഡ് അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവത്തിൽ മദ്യപിച്ച് കാറോടിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.
പാലക്കാട് കൽപ്പാത്തി കുന്നുംപുറം സ്വദേശിയായ ഫൈസൽ കെ. (38) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് ഏഴോടെയാണ് അപകടം നടന്നത്.
ഒറ്റപ്പാലം ഭാഗത്ത് നിന്ന് പാലക്കാട്ടേക്ക് വരികയായിരുന്ന ഫൈസൽ സഞ്ചരിച്ച ബൈക്കിൽ, എതിർദിശയിൽ റോങ് സൈഡിലൂടെ അമിതവേഗത്തിൽ ബസിനെ മറികടന്ന് എത്തിയ കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഫൈസൽ ബൈക്കിൽ നിന്ന് തെറിച്ച് റോഡിൽ വീണു. പിന്നാലെ എത്തിയ ബസ് നിലത്ത് വീണ ഫൈസലിന്റെ മുകളിലൂടെ കയറി ഇറങ്ങിയതായാണ് ദൃക്‌സാക്ഷികളും പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളും വ്യക്തമാക്കുന്നത്. ഇതോടെ ഫൈസലിന് ഗുരുതര പരിക്കേറ്റു.
ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫൈസലിന്റെ ജീവൻ രക്ഷിക്കാനായില്ല. കള്ളിക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മൃതദേഹം ഖബറടക്കി.
സംഭവത്തിൽ എടത്തറ സ്വദേശി വിനോദ്കുമാർ (42) എന്ന കാർ ഡ്രൈവറെയാണ് പാലക്കാട് ടൗൺ നോർത്ത് പോലീസ് അറസ്റ്റ് ചെയ്തത്. പോലീസ് നടത്തിയ അന്വേഷണത്തിലും രക്തപരിശോധനയിലും ഡ്രൈവർ മദ്യപിച്ചിരുന്നതായി കണ്ടെത്തി. അപകടത്തിനിടയാക്കിയ കാറിൽ നിന്ന് മദ്യക്കുപ്പികളും കണ്ടെത്തിയതായി പോലീസ് അറിയിച്ചു. തുടർന്നാണ് ഇയാളെ റിമാൻഡ് ചെയ്തത്.
ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതുൾപ്പെടെയുള്ള നടപടികൾക്കായി പാലക്കാട് ആർ.ടി.ഒയ്ക്ക് പോലീസ് ശുപാർശ നൽകിയിട്ടുണ്ട്. റോങ് സൈഡിലൂടെ മദ്യപിച്ച് വാഹനമോടിച്ചതാണ് അപകടത്തിന് കാരണമെന്നാരോപിച്ച്, ഡ്രൈവർക്കെതിരെ കുറ്റകരമായ നരഹത്യ വകുപ്പ് ചുമത്തി കേസ് രജിസ്റ്റർ ചെയ്യണം എന്നാവശ്യപ്പെട്ട് ബന്ധുക്കൾ രംഗത്തെത്തി.


