പാലക്കാട് സ്‌ഫോടകവസ്തു കേസ്: മൂന്നാമനും അറസ്റ്റിൽ; വിതരണ ശൃംഖല പുറത്ത്

പാലക്കാട്: തണ്ണിമത്തൻ ചരക്കിന്റെ മറവിൽ വൻതോതിൽ സ്‌ഫോടകവസ്തുക്കൾ കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച കേസിൽ മൂന്നാമനെയും പാലക്കാട് ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് തിരുവണ്ണാമല സ്വദേശി പനീർ സെൽവം (54) ആണ് കേസിൽ ഒടുവിൽ പിടിയിലായത്. ഇയാൾ പിടികൂടിയ സ്‌ഫോടകവസ്തുക്കൾ കേരളത്തിലേക്ക് എത്തിച്ചുനൽകിയ വിതരണ ശൃംഖലയിലെ പ്രധാന കണ്ണിയാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങളുടെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച പുലർച്ചെ തിരുവണ്ണാമലയിൽ നടത്തിയ പ്രത്യേക പരിശോധനയിലാണ് അറസ്റ്റ്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. നേരത്തെ സ്‌ഫോടകവസ്തുക്കൾ കടത്തിയ പിക്കപ്പ് വാഹനത്തിന്റെ ഡ്രൈവറായ തമിഴ്‌നാട് സ്വദേശി സെന്തിൽ കുമാറിനെയും, വാഹനത്തിന് അകമ്പടിയായി എത്തിയ കാറിന്റെ ഡ്രൈവറായ ദുരൈരാജിനെയും പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു.
കഴിഞ്ഞ ബുധനാഴ്ച രാത്രി പാലക്കാട് മെഡിക്കൽ കോളേജ് പരിസരത്ത് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് അതീവ അപകടകരമായ സ്‌ഫോടകവസ്തു ശേഖരം പിടികൂടിയത്. പൊലീസ് കൈകാണിച്ചിട്ടും നിർത്താതെ പോയ പിക്കപ്പ് വാഹനം പിന്തുടർന്ന് തടഞ്ഞുനിർത്തിയാണ് പരിശോധന നടത്തിയത്. വാഹനത്തിനുള്ളിൽ ടാർപ്പായ ഉപയോഗിച്ച് മൂടിയ നിലയിൽ മുകളിൽ തണ്ണിമത്തൻ ചാക്കുകൾ നിരത്തിയിരുന്നുവെങ്കിലും, ഇവ നീക്കം ചെയ്തപ്പോഴാണ് അടിഭാഗത്ത് 100-ലധികം പെട്ടികളിലായി സൂക്ഷിച്ചിരുന്ന വൻ സ്ഫോടക ശേഖരം കണ്ടെത്തിയത്.
പരിശോധനയിൽ 18,000 ജെലാറ്റിൻ സ്റ്റിക്കുകളും 4,800 ഡിറ്റണേറ്ററുകളുമാണ് പൊലീസ് പിടിച്ചെടുത്തത്. സംഭവത്തിന്റെ ഗുരുതരത്വം കണക്കിലെടുത്ത് അഗ്നിരക്ഷാസേനയുടെ സാന്നിധ്യത്തിൽ സുരക്ഷാ മുൻകരുതലുകളോടെയാണ് പരിശോധനയും മാറ്റിപ്പാർപ്പിക്കലും നടത്തിയത്.
തമിഴ്‌നാട് ധാരാപുരം–തുപ്പൂർ മേഖലയിൽ നിന്നാണ് സ്‌ഫോടകവസ്തുക്കൾ കേരളത്തിലേക്ക് കടത്താൻ ശ്രമിച്ചതെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. പ്രതികൾക്ക് വഴികാട്ടാനും നീക്കങ്ങൾ നിരീക്ഷിക്കാനും വേണ്ടിയാണ് അകമ്പടി വാഹനം ഉപയോഗിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. കേസുമായി ബന്ധപ്പെട്ട് സ്‌ഫോടകവസ്തുക്കളുടെ ഉറവിടം, ഗതാഗത ശൃംഖല, ലക്ഷ്യസ്ഥലം, ഇടനിലക്കാർ, പിന്നിൽ പ്രവർത്തിക്കുന്ന സംഘങ്ങൾ എന്നിവയെക്കുറിച്ച് വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. പ്രത്യേക അന്വേഷണ സംഘമാണ് കേസ് കൈകാര്യം ചെയ്യുന്നത്. കൂടുതൽ അറസ്റ്റുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും പൊലീസ് അറിയിച്ചു.

