പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ ഗർഭിണി മരിച്ച സംഭവം: പൊലീസ് കേസെടുത്തു

പാലക്കാട്: പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ ഗർഭിണി മരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. വെള്ളിയാഴ്ച കൂറ്റനാട് നടന്ന സംഭവത്തിൽ, തൃത്താല പൊലീസ് ആണ് അന്വേഷണം ആരംഭിച്ചത്.
മേഴത്തൂർ കുളങ്ങര വീട്ടിൽ നിസാർ ബാഷയുടെ ഭാര്യ നൗഷിജ (29) ആണ് മരിച്ചത്. സഹോദരൻ നയ്യൂർ കുളങ്ങര വീട്ടിൽ കെ.വി. മുഹമ്മദ് നൗഫൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഒമ്പത് മാസം ഗർഭിണിയായ നൗഷിജയെ ഈ മാസം 16നാണ് പ്രസവത്തിനായി പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെ ഡോക്ടർ പരിശോധിക്കാനെത്തിയ സമയത്ത് നൗഷിജ കുഴഞ്ഞുവീണതായി ബന്ധുക്കൾ പറയുന്നു. തുടർന്ന് അടിയന്തര ചികിത്സയ്ക്കായി വാണിയംകുളം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചയ്ക്ക് 12 മണിയോടെ ഡോക്ടർ പരിശോധിക്കുമ്പോൾ മരണം സംഭവിച്ചതായി സ്ഥിരീകരിച്ചു.
മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് കൈമാറി. സംഭവത്തിൽ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് ചികിത്സാ പിഴവുണ്ടായോയെന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.

