കാട്ടാന ആക്രമണം: നാലുവയസ്സുകാരൻ മരിച്ചു; മുത്തശ്ശിക്ക് ഗുരുതര പരിക്ക്

തിരുപ്പൂർ: കാട്ടാനയുടെ ആക്രമണത്തിൽ നാലുവയസ്സുകാരൻ ദാരുണമായി മരിച്ചു. ആനമല കടുവാ സങ്കേതത്തിലെ മാവടപ്പു സെറ്റിൽമെന്റിലാണ് സംഭവം. സെറ്റിൽമെന്റിലെ കർഷകനായ തിരുമാന്റെ മകൻ വരുണാണ് മരിച്ചത്. ആക്രമണത്തിൽ കുട്ടിയുടെ മുത്തശ്ശിക്ക് ഗുരുതരമായി പരിക്കേറ്റു.
ശനിയാഴ്ച വൈകിട്ട് തിരുമാനും കുടുംബാംഗങ്ങളും തങ്ങളുടെ വയലിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. വെള്ളം തേടി ജനവാസ മേഖലയിലേക്ക് എത്തിയ ആന കുടുംബത്തെ ഓടിച്ചിട്ട് ആക്രമിക്കുകയായിരുന്നു. വരുണ്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. തിരുമാന്റെ അമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റു.
നിലവിളി കേട്ട് മറ്റ് ഗ്രാമവാസികൾ ഓടിയെത്തി ആനയെ ഓടിച്ചതോടെയാണ് ആക്രമണം അവസാനിച്ചത്. പരിക്കേറ്റ സ്ത്രീയെ കോയമ്പത്തൂരിലെ കോട്ടൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തെക്കുറിച്ച് ഉടുമലൈപേട്ട് വനംവകുപ്പ് റേഞ്ച് ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വന്യജീവി ആക്രമണങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ പ്രദേശത്ത് ശക്തമായ സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

