ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന ഭക്ഷണം കഴിച്ചു; ഏഴ് വയസ്സുകാരി മരിച്ചു, ഗർഭിണിയായ അമ്മ ഉൾപ്പെടെ അഞ്ചുപേർ ചികിത്സയിൽ

കുറ്റിപ്പുറം: വീട്ടിൽ തയ്യാറാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന ഭക്ഷണം കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട ഏഴ് വയസ്സുകാരി കുഴഞ്ഞുവീണ് മരിച്ചു. എടച്ചലം കരിമ്പനക്കൽ ഹക്കീമിന്റെ മകൾ ലസ്‌നയാണ് മരിച്ചത്. കുട്ടിയുടെ ഗർഭിണിയായ മാതാവ് ഷഹല, സഹോദരി മിൻസ എന്നിവരടക്കം കുടുംബത്തിലെ അഞ്ചുപേർ നിലവിൽ ചികിത്സയിലാണ്.
ഇന്നലെ വൈകുന്നേരം മൂന്നുമണിയോടെ പൂക്കാട്ടിരിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ലസ്‌നയുടെ അന്ത്യം. വയറിളക്കവും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്നാണ് ലസ്‌നയെയും മറ്റ് കുടുംബാംഗങ്ങളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഷഹലയ്ക്കും മകൾ മിൻസയ്ക്കും കടുത്ത ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് ഡ്രിപ്പ് നൽകി ചികിത്സ തുടരുന്നതിനിടെയാണ് ലസ്‌ന പെട്ടെന്ന് കുഴഞ്ഞുവീണത്. ഉടൻ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിന് പിന്നാലെ മറ്റ് കുടുംബാംഗങ്ങളെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വീട്ടിൽ തയ്യാറാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന ഭക്ഷണമാണ് കുടുംബം കഴിച്ചതെന്നാണ് പ്രാഥമിക വിവരം. ഭക്ഷ്യവിഷബാധയാണോ മരണകാരണമെന്ന സംശയത്തിലാണ് ആരോഗ്യവകുപ്പ് അന്വേഷണം നടത്തുന്നത്.
ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഹക്കീമിന്റെ വീട്ടിലെത്തി ഭക്ഷണത്തിന്റെ സാമ്പിളുകൾ ശേഖരിച്ച് ലാബ് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ചാലേ മരണകാരണം സംബന്ധിച്ച് വ്യക്തത വരൂവെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ ആരോഗ്യവകുപ്പും പോലീസും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്

