കോഴിക്കോട് ബീച്ച് റോഡിലെ പഴയ പാസ്‌പോർട്ട് ഓഫീസ് കെട്ടിടം തകർന്നു വീണു; മൂന്ന് മരണം, നിരവധി പേർക്ക് പരിക്ക്

കോഴിക്കോട്: നഗരത്തിലെ ബീച്ച് റോഡിൽ സ്ഥിതി ചെയ്യുന്ന പഴയ പാസ്‌പോർട്ട് ഓഫീസ് കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിയവരെ ഫയർഫോഴ്‌സ് എത്തിയാണ് രക്ഷപ്പെടുത്തിയത്.
കെട്ടിടം വളരെ കാലപ്പഴക്കം ചെന്നതാണെന്നും, ഒരാളെ രണ്ട് കാലുകളും മുറിഞ്ഞ നിലയിലാണ് പുറത്തെടുത്തതെന്നും പ്രദേശവാസികൾ പറഞ്ഞു. അപകടത്തിൽ എത്ര പേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന കാര്യത്തിൽ വ്യക്തതയില്ലെങ്കിലും, മൂന്നു പേർക്ക് ഗുരുതരമായി പരിക്കേറ്റതായാണ് ഒടുവിൽ ലഭിച്ച വിവരം.
മരിച്ചവരിൽ കിണാശ്ശേരി സ്വദേശി ജബ്ബാർ, അത്തോളി സ്വദേശി അഷ്റഫ് എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇരുവരും ഗാമ ട്രേഡേഴ്സിലെ തൊഴിലാളികളാണ്. മൂന്നാമത്തെ മരിച്ചയാളുടെ വിശദാംശങ്ങൾ സ്ഥിരീകരിച്ചുവരികയാണ്.
ബീച്ച് റോഡിലെ പഴയ പാസ്‌പോർട്ട് ഓഫീസ് കെട്ടിടത്തിന്റെ മുൻഭാഗത്തെ ബീം തകര്ന്ന് വീണതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടത്തിന്റെ പല ഭാഗങ്ങളിലും ബീമുകൾ പൊട്ടി തൂങ്ങിനിൽക്കുന്ന നിലയിലായിരുന്നുവെന്ന് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കെട്ടിടം ഒട്ടും സുരക്ഷിതമല്ലെന്നും അവർ പറഞ്ഞു.
കെട്ടിടത്തിന് 50 വർഷത്തിലധികം പഴക്കമുണ്ടെന്നും, ഇത് പൊളിക്കാൻ മുമ്പേ ഉത്തരവുണ്ടായിരുന്നുവെന്നും പ്രദേശവാസികൾ ആരോപിച്ചു. സാധാരണയായി ലോടിംഗ് തൊഴിലാളികൾ വിശ്രമിക്കാനും മറ്റുമായി ഉപയോഗിച്ചിരുന്ന സ്ഥലമാണിതെന്ന് അവർ പറഞ്ഞു. അവശിഷ്ടങ്ങൾക്കിടയിൽ നിരവധി ബൈക്കുകളും കുടുങ്ങിക്കിടക്കുന്നുണ്ട്.
പരിക്കേറ്റവരെ ബീച്ച് ആശുപത്രിയിലേക്കും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കുമാണ് മാറ്റിയത്. സംഭവത്തിൽ കൂടുതൽ പരിശോധനയും രക്ഷാപ്രവർത്തനവും തുടരുകയാണ്.

