വൈറ്റിലയിൽ റെയിൽവേ ട്രാക്കിൽ കണ്ടെത്തിയ യുവതിയുടെ മൃതദേഹം കൊലപാതകമെന്ന് സ്ഥിരീകരണം; പ്രതിയിലേക്ക് എത്തിയെന്ന് പൊലീസ്

കൊച്ചി: വൈറ്റിലയിൽ റെയിൽവേ ട്രാക്കിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് കേരള പൊലീസ് സ്ഥിരീകരിച്ചു. മറ്റൊരിടത്ത് വെച്ച് യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.
സംഭവസ്ഥലത്തിന് സമീപത്ത് നിന്ന് ലഭിച്ച മൊബൈൽ ഫോൺ മരിച്ച യുവതിയുടേതാണെന്ന് പൊലീസ് കണ്ടെത്തി. ഫോണിലെ സിം കാർഡിൽ നിന്നുള്ള വിവരങ്ങൾ കോട്ടയം സ്വദേശിനിയായ സുധ ബേബിയുടേതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. യുവതിയുടെ മുഖത്താണ് കൂടുതൽ പരുക്കുകൾ കണ്ടെത്തിയതെന്നും ഇത് കൊലപാതക സംശയം ശക്തമാക്കുന്നതാണെന്നും പൊലീസ് വ്യക്തമാക്കി.
പ്രതിയെ കുറിച്ച് നിർണായക സൂചനകൾ ലഭിച്ചതായും അന്വേഷണം ശരിയായ ദിശയിലേക്കാണ് നീങ്ങുന്നതെന്നും പൊലീസ് അറിയിച്ചു. ബന്ധുക്കളുമായി സംസാരിച്ചുവരികയാണെന്നും, അന്വേഷണം പുരോഗമിക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. സംഭവസ്ഥലത്ത് നിന്ന് ചില നിർണായക തെളിവുകൾ കൂടി ശേഖരിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
പുലർച്ചെ മൂന്ന് മണിയോടെയാണ് റെയിൽവേ ട്രാക്കിൽ മൃതദേഹം കണ്ടെത്തിയത്. ട്രെയിൻ ഓടിക്കൊണ്ടിരുന്ന ലോക്കോ പൈലറ്റാണ് മൃതദേഹം ആദ്യം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് റെയിൽവേ അധികൃതരെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. തുടർനടപടികളുടെ ഭാഗമായി പൊലീസ് വിശദമായ അന്വേഷണത്തിലേക്ക് കടന്നിരിക്കുകയാണ്.

