അവിഹിതബന്ധം വീട്ടിലറിയിക്കുമെന്ന് ഭീഷണി; വീട്ടമ്മയെ കൊലപ്പെടുത്തി റെയിൽവേ ട്രാക്കിൽ തള്ളി: മുൻ ഹൈക്കോടതി ജീവനക്കാരൻ അറസ്റ്റിൽ

വൈറ്റില: അവിഹിതബന്ധം വീട്ടിലറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് വീട്ടമ്മയെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ച കേസിൽ മുൻ ഹൈക്കോടതി ജീവനക്കാരൻ അറസ്റ്റിൽ. വൈറ്റില പൊന്നുരുന്നി കണ്ടത്തറവീട്ടിൽ ഷാജി (62) ആണ് മരട് പൊലീസിന്റെ പിടിയിലായത്. കൊല്ലപ്പെട്ടത് കോട്ടയം ചിങ്ങവനം മൂലക്കളത്തിൽ സുധ ബേബി (45) ആണ്.
ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. എറണാകുളം പൂത്തോട്ടയിൽ താമസിച്ചിരുന്ന സുധയെ ഷാജി കാറിൽ വൈറ്റില ഫ്ലൈഓവറിന് താഴെയുള്ള റെയിൽവേ ട്രാക്കിന് സമീപം എത്തിച്ചു. കാറിൽ നിന്ന് ഇറങ്ങാൻ തയ്യാറാകാതിരുന്ന സുധയെ ബലം പ്രയോഗിച്ച് പുറത്താക്കിയ ശേഷം ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. തല നിലത്തിടിച്ചതിനെ തുടർന്ന് സുധ ബോധരഹിതയായി, പിന്നാലെ മരണം സംഭവിച്ചു.
കൊലപാതകം ട്രെയിൻ അപകടമെന്ന രീതിയിൽ ചിത്രീകരിക്കാനായിരുന്നു പ്രതിയുടെ നീക്കം. ഇതിന്റെ ഭാഗമായി സുധയുടെ മൃതദേഹം റെയിൽവേ ട്രാക്കിലേക്ക് വലിച്ചിട്ടെങ്കിലും, അത് ഉപയോഗിക്കാതെ കിടന്ന ട്രാക്കാണെന്ന കാര്യം പ്രതി തിരിച്ചറിഞ്ഞിരുന്നില്ല. ഇതോടെ പ്രതിയുടെ പദ്ധതി പാളുകയായിരുന്നു.
രാത്രി 1.45ഓടെ അമൃത എക്സ്പ്രസ് ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് റെയിൽവേ പാളത്തിന് സമീപം മൃതദേഹം കണ്ടത്. തുടർന്ന് അധികൃതരെ വിവരം അറിയിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാകുന്നതിന് മുമ്പ് തന്നെ മരട് പൊലീസ് ഷാജിയെ കസ്റ്റഡിയിലെടുത്തു. വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തി.
പൊലീസ് അന്വേഷണത്തിൽ പുറത്തുവന്നത്, സുധയുടെ അമ്മ ഹൈക്കോടതി ജീവനക്കാരിയായിരുന്ന കാലത്ത് പരിചയപ്പെട്ട ഷാജിയുമായി സുധയ്ക്ക് സൗഹൃദം രൂപപ്പെട്ടുവെന്നും, വിവാഹമോചിതയായ ശേഷമാണ് ബന്ധം കൂടുതൽ അടുത്തതായെന്നും ആണ്. പിന്നീട് ഈ ബന്ധം വീട്ടിലറിയിക്കുമെന്ന് സുധ ഭീഷണിപ്പെടുത്തിയതോടെയാണ് പ്രതി കൊലപാതകത്തിലേക്ക് നീങ്ങിയത്. ഏറെക്കാലമായി സുധയെ ഒഴിവാക്കണമെന്ന് തീരുമാനിച്ച ഷാജി, ആസൂത്രിതമായാണ് സംഭവസ്ഥലത്തേക്ക് എത്തിച്ചതെന്നും പൊലീസ് പറഞ്ഞു.
സുധ ബേബിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഗവണ്മെന്റ് മെഡിക്കൽ കോളേജ്, കളമശ്ശേരി മോർച്ചറിയിലേക്ക് മാറ്റി. കേസിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

