മകളുടെ വിവാഹം ക്ഷണിക്കാൻ പോയ റിട്ട. അധ്യാപകൻ വാഹനാപകടത്തിൽ മരണപ്പെട്ടു

പാലക്കാട് : കൊപ്പം ജങ്ഷന് സമീപം കാലികളുമായെത്തിയ ലോറി ബൈക്കിലിടിച്ച് റിട്ട. അധ്യാപകൻ മരിച്ചു. മുട്ടിക്കുളങ്ങര എ.യു.പി. സ്‌കൂളിലെ അധ്യാപകനായിരുന്ന മുണ്ടുർ നൊച്ചിപ്പുള്ളി കയ്യറ വീട്ടിൽ കെ.വി. രാധാകൃഷ്ണനാണ് (66) മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്‌ക്ക് 2.45 നായിരുന്നു അപകടം. ഏപ്രിലിൽ നടക്കാനിരിക്കുന്ന മകളുടെ വിവാഹത്തിന് ബന്ധുക്കളെ ക്ഷണിക്കാനായി വീട്ടിൽനിന്ന് ബൈക്കിൽ യാത്രതിരിച്ചതായിരുന്നു രാധാകൃഷ്ണൻ. കാലിന് ആരോഗ്യപ്രശ്നമുള്ളതിനാൽ ആശുപത്രിയിൽ പോകുമെന്നും വീട്ടുകാരോട് പറഞ്ഞിരുന്നു.
കൊപ്പം ജങ്ഷനിൽനിന്ന് 600 മീറ്റർ മാറിയാണ് അപകടം. പാലക്കാട് അഗ്നിരക്ഷാസേനയുടെ ആംബുലൻസിലാണ് ഇദ്ദേഹത്തെ ജില്ലാ ആശുപത്രിയിലെത്തിച്ചത്. അപകടവിവരം അറിഞ്ഞ് അഗ്നിരക്ഷാസേനയെത്തുമ്പോൾ ഇടിച്ച ലോറിക്കടിയിലായിരുന്നു രാധാകൃഷ്ണനും ബൈക്കും. ഉദ്യോഗസ്ഥർ രാധാകൃഷ്ണനെ പുറത്തെടുക്കുമ്പോൾ ചോരവാർന്ന നിലയിലായിരുന്നു. ആശുപത്രിയിലെത്തിയപ്പോഴേക്കും മരിച്ചു.ബൈക്ക് മറുഭാഗത്തേക്ക് തിരിക്കുന്നതിനിടെ ലോറി ഇടിക്കയായിരുന്നെന്നാണ് പ്രാഥമിക നിഗമനമെന്ന് ടൗൺ നോർത്ത് പോലീസ് പറഞ്ഞു. സംസ്‌കാരം ബുധനാഴ്ച 11-ന് വീട്ടുവളപ്പിൽ. ഭാര്യ: പൊന്നമ്മ. മക്കൾ: സാന്ദ്ര, സരോജ്. സഹോദരങ്ങൾ: സത്യഭാമ, വേലയുധൻകുട്ടി, ശാന്ത, ശാരദ, ബാലകൃഷ്ണൻ, പ്രഭാകരൻ, സുജാത, പരേതയായ സ്വയംപ്രഭ.

