ഒറ്റപ്പാലത്ത് പി.കെ ശശിയെ യുഡിഎഫ് സ്ഥാനാർഥിയാക്കരുതെന്ന് കോൺഗ്രസ് നേതാക്കൾ

പാലക്കാട്: ഒറ്റപ്പാലം നിയമസഭ മണ്ഡലത്തിൽ പി.കെ ശശിയെ യുഡിഎഫ് സ്ഥാനാർഥിയാക്കാനുള്ള നീക്കത്തിനെതിരെ കോൺഗ്രസ് പ്രാദേശിക നേതൃത്വത്തിൽ നിന്ന് ശക്തമായ എതിർപ്പ്. ശശിയെ സ്ഥാനാർഥിയാക്കിയാൽ തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാകുമെന്ന ആശങ്ക നേതാക്കൾ മുന്നോട്ടുവച്ചു.
ഈ വിഷയത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻക്ക് പ്രാദേശിക കോൺഗ്രസ് നേതാക്കൾ കത്ത് നൽകി. സിപിഎമ്മുമായി അകന്ന് നിൽക്കുന്ന പി.കെ ശശിയെ ഒറ്റപ്പാലത്ത് മത്സരിപ്പിക്കരുതെന്നാണ് ആവശ്യം. കോൺഗ്രസിന്റെയും മുസ്‍ലിം ലീഗിന്റെയും ചില പ്രദേശിക നേതാക്കൾ നേരത്തെ തന്നെ സാമൂഹ്യമാധ്യമങ്ങളിലൂടെ ഇതേ ആവശ്യം ഉന്നയിച്ചിരുന്നു.
ഇന്നലെവരെ തങ്ങളുടെ രാഷ്ട്രീയ നിലപാടുകളെയും പ്രവർത്തനങ്ങളെയും ശക്തമായി എതിർത്തിരുന്ന സിപിഎം നേതാവിന് വേണ്ടി സ്വന്തം മണ്ഡലത്തിൽ വോട്ട് തേടേണ്ടി വരുന്നത് രാഷ്ട്രീയമായ അപമാനമാണെന്നാണ് ഒരു വിഭാഗം നേതാക്കളുടെ പ്രതികരണം.
അതേസമയം, കെപിസിസി സെക്രട്ടറിയായ പി. ഹരിഗോവിന്ദന് സീറ്റ് നിഷേധിക്കുന്നത് പാർട്ടിയുടെ നന്ദികേടാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പി. സരിനായി ഹരിഗോവിന്ദൻ മാറിനിന്നിരുന്നുവെന്നും ഇത്തവണ അദ്ദേഹത്തെ തന്നെ സ്ഥാനാർഥിയാക്കണമെന്നുമാണ് ആവശ്യപ്പെടുന്നത്.
സിപിഎം വിട്ട് പി.കെ ശശി യുഡിഎഫിൽ എത്തിയാൽ ഒറ്റപ്പാലത്ത് മത്സരിപ്പിക്കാനാണ് നീക്കമെന്ന സൂചനകൾക്കിടെയാണ് പ്രതിഷേധം ശക്തമായത്. ശശി മത്സരിച്ചാൽ വിജയം നേടാമെന്ന കണക്കുകൂട്ടലാണ് യുഡിഎഫ് നേതൃത്വത്തിനുള്ളതെന്ന് അറിയുന്നു.
എന്നാൽ സ്ഥാനാർഥി നിർണ്ണയത്തിൽ പ്രാദേശിക വികാരം പരിഗണിക്കണമെന്ന ആവശ്യം ഉയരുന്ന സാഹചര്യത്തിൽ ഒറ്റപ്പാലത്തെ രാഷ്ട്രീയ ചർച്ചകൾ കൂടുതൽ സജീവമായിരിക്കുകയാണ്

