പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് 55 വർഷം കഠിന തടവും 3.80 ലക്ഷം രൂപ പിഴയും ശിക്ഷ

പാലക്കാട് :ആലത്തൂർ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് 55 വർഷം കഠിന തടവും 3.80 ലക്ഷം രൂപ പിഴയും ശിക്ഷ. ചിറ്റിലഞ്ചേരി പാറക്കൽക്കാട് ശിവകുമാർ (51) നാണ് പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജ് എം സിന്ധു തങ്കം വിവിധ വകുപ്പുകളിലായി ഇരട്ട ജീവപര്യന്തം തടവും 55 വർഷം കഠിന തടവും മൂന്ന് ലക്ഷത്തി എൺപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചത്. പിഴ അടക്കാത്ത പക്ഷം നാലു വർഷം ഒരു മാസം അധിക കഠിന തടവ് അനുഭവിച്ച് ശേഷം ജീവപര്യന്തം തടവ് കൂടി അനുഭവിക്കണം. 2020 മുതൽ 2021 വരെ പ്രായപൂർത്തിയാവാത്ത കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതിയായിരുന്ന ഇയാൾ വിചാരണ തടവ് കഴിഞ്ഞ് ജാമ്യത്തിൽ ഇറങ്ങി. വിചാരണ നേരിടുന്നതിനിടെ ശിക്ഷിക്കുമെന്ന് ഉറപ്പായപ്പോൾ ഒരു വർഷം മുൻപ് നാടുവിട്ടു. തമിഴ് നാട്ടിലെ തിരുവണ്ണാ മലയിൽ നിന്നും മുടിയും താടിയും നീട്ടി വളർത്തി കാഷായ വസ്ത്രത്തിൽ ബന്ധുക്കൾക്ക് പോലും തിരിച്ചറിയാനാവാത്ത വിധം രൂപ മാറ്റം നടത്തിയ പ്രതിയെ ആലത്തൂർ പൊലീസ് പിടികൂടുകയായിരുന്നു. സി ഐ ടി എൻ ഉണ്ണികൃഷ്ണൻ, എസ് ഐ വിവേക് നാരായണൻ, ജിതിൻ കുമാർ, സീനിയർ സി പി ഒ മാരായ മിഥുൻ, റിനു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സിരമിക ഹാജരായി. 21 സാക്ഷികളെ വിസ്തരിച്ച് 29 രേഖകളും സമർപ്പിച്ചു. എ എസ് ഐ സതി നടപടികൾ ഏകോപിപ്പിച്ചു. പിഴത്തുക കൂടാതെ അതിജീവിതക്ക് അധിക ധനസഹായവും കോടതി വിധിച്ചു.

