പ്രതിപക്ഷനേതാവ് അറിയാതെ വിവരാവകാശ കമ്മീഷണറെ നിയമിച്ചതായി ആരോപണം

തിരുവനന്തപുരം: പ്രതിപക്ഷനേതാവിന്റെ അസാന്നിധ്യത്തിൽ മുഖ്യമന്ത്രിയും നിയമമന്ത്രിയും ചേർന്ന് വിവരാവകാശ കമ്മീഷൻ അംഗത്തെ തിരഞ്ഞെടുത്തതായി ആരോപണം. വിവരാവകാശ കമ്മീഷൻ അംഗങ്ങളെ തിരഞ്ഞെടുക്കേണ്ടത് മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, നിയമമന്ത്രി എന്നിവരടങ്ങിയ മൂന്നംഗസമിതിയാണ്. എന്നാൽ, കഴിഞ്ഞ 23-ന് ഇതിനായി ചേർന്ന യോഗത്തിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പങ്കെടുത്തിരുന്നില്ല.
22-നാണ് ഇതു സംബന്ധിച്ച അറിയിപ്പ് ലഭിച്ചത്. യു.ഡി.എഫിന്റെ ജാഥ നടക്കുന്നതിനാൽ പങ്കെടുക്കുന്നതിന് അസൗകര്യമുണ്ടെന്നും ചട്ടപ്രകാരമല്ല ക്ഷണമെന്നും പ്രതിപക്ഷനേതാവ് ചീഫ് സെക്രട്ടറിയെ അറിയിച്ചിരുന്നു. ഇത് പരിഗണിക്കാതെ മുഖ്യമന്ത്രിയും നിയമമന്ത്രിയും ചേർന്ന് തിരുവനന്തപുരം ജില്ലയിൽനിന്നുള്ള സി.പി.എം. നേതാവുകൂടിയായ ഹരിലാലിനെ കമ്മീഷൻ അംഗമാക്കുന്നതിന് ശുപാർശ ചെയ്യുകയായിരുന്നു.
തിരഞ്ഞെടുപ്പുസമിതി യോഗത്തിൽ പ്രതിപക്ഷനേതാവ് പങ്കെടുത്തശേഷം നിയമനത്തിൽ വിയോജിപ്പുണ്ടെങ്കിൽ അക്കാര്യവും മിനിറ്റ്സിൽ രേഖപ്പെടുത്തിയാണ് ശുപാർശ ഗവർണർക്ക് കൈമാറേണ്ടത്. എന്നാൽ, പ്രതിപക്ഷനേതാവ് പങ്കെടുത്തില്ലെന്നു സൂചിപ്പിച്ചാണ് ശുപാർശ ചീഫ് സെക്രട്ടറി ലോകഭവന് നൽകിയത്. ഗവർണർ അംഗീകരിക്കുന്നമുറയ്ക്കുമാത്രമേ നിയമനനടപടി പൂർത്തിയാവുകയുള്ളൂ.
സമിതിയോഗത്തിൽ പ്രതിപക്ഷനേതാവ് പങ്കെടുക്കാത്ത സാഹചര്യത്തിൽ സർക്കാരിന്റെ ശുപാർശയ്ക്ക് നിയമസാധുതയില്ലെന്നും ഗവർണർ അംഗീകരിക്കാനിടയില്ലെന്നും കരുതുന്നുണ്ട്. ഗവർണർക്ക് പരാതിനൽകാനും പ്രതിപക്ഷം ആലോചിക്കുന്നുണ്ട്.
അതേസമയം തിരഞ്ഞെടുത്ത പദവികളിലിരുന്നയാൾ എന്ന നിലയിൽ ഹരിലാലിനെ വിവരാവകാശ കമ്മീഷണറായി നിയമിക്കരുതെന്നാവശ്യപ്പെട്ട് വേറെയും പരാതികൾ ലോകഭവനിൽ ലഭിച്ചിട്ടുണ്ട്

