ചരിത്രകാരന്‍ ഡോ. കെ.എന്‍ പണിക്കര്‍ അന്തരിച്ചു

തിരുവനന്തപുരം : ആധുനിക ഇന്ത്യയുടെ ചരിത്രകാരൻമാരിൽ പ്രമുഖനായ ഡോ. കെ എൻ പണിക്കർ അന്തരിച്ചു. തിരുവനന്തപുരം എസ് യു ടി ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്ത്യൻ മതനിരപേക്ഷതയുടെ കാവലാളായാണ് ചരിത്രം കെ എൻ പണിക്കരെ അടയാളപ്പെടുത്തുന്നത്. അദ്ദേഹത്തിന്റെ തൊണ്ണൂറാം ജന്മദിനം കേരള ചരിത്ര ഗവേഷണ കൗൺസിൽ സമുചിതമായി ആഘോഷിക്കാനിരിക്കെയാണ് വിടവാങ്ങൽ.
ഇന്ത്യയിൽ ഹിന്ദുത്വരാഷ്ട്രീയത്തിന്റെ കടന്നുവരവിനെയും, അതിന്റെ പ്രത്യയശാസ്ത്ര മേൽക്കോയ്മയ്ക്കായുള്ള നീക്കങ്ങളെയും വസ്തുനിഷ്ഠ ചരിത്ര രചനയിലൂടെ ചെറുത്ത ഡോ. കെ എൻ പണിക്കർക്ക് ഇതിൻറെ പേരിൽ വർഗീയ ശക്തികളിൽ നിന്ന് ആക്രമണങ്ങളും ഭീഷണികളും നേരിടേണ്ടി വന്നു.
ചരിത്രകാരൻ, ധൈഷണികൻ, മതനിരപേക്ഷതയുടെ കാവൽക്കാരൻ, സാംസ്കാരിക പ്രവർത്തകൻ, വിദ്യാഭ്യാസ വിചക്ഷണൻ എന്നീ നിലകളിൽ കെ എൻ പണിക്കർ നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്. ഡൽഹി ജെഎൻയുവിൽ ദീർഘകാലം അധ്യാപകനായിരുന്നു.
സഹപാഠിയായിരുന്ന രാജസ്ഥാൻ സ്വദേശിനി അന്തരിച്ച ഉഷാ ഭാർഗവയാണ് ഭാര്യ. മക്കൾ : രാഗിണി, ശാലിനി. മരുമക്കൾ : പീതാംബർ, ആർ വി രാമൻ.
മൃതദേഹം നാളെ 10 മണിക്ക് ജവഹര്‍ നഗറിലെ അപ്പാര്‍ട്‌മെന്റിലേക്ക് കൊണ്ടുപോകും. വൈകീട്ട് നാലുമണി വരെ പൊതു ദര്‍ശനമുണ്ടാകും. സംസ്‌കാരം തൈക്കാട് ശാന്തികവാടത്തില്‍ നടക്കും.

