വനംവാച്ചര്‍ ഷൈജുവിന്റെ മരണം: അടിയന്തര ധനസഹായം കൈമാറി

പാലക്കാട് :മണ്ണാർക്കാട്കോട്ടോപ്പാടം പഞ്ചായത്തിലെ തിരുവിഴാംകുന്നിൽ കാട്ടാനയെ തുരത്തുന്നതിനിടെ കൊല്ലപ്പെട്ട തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷനിലെ താല്‍ക്കാലിക വാച്ചര്‍ ഷൈജുവിന്റെ കുടുംബത്തിന് അടിയന്തര ധനസഹായമായി സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ അനുവദിച്ചു. പത്തുലക്ഷം രൂപയാണ് ആശ്രിതര്‍ക്ക് നല്‍കുക. ഇതില്‍ അടിയന്തര സഹായമായ അഞ്ചുലക്ഷം രൂപയുടെ ചെക്ക് ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് കെ വിജയാനന്ദ് ഷൈജുവിന്റെ അമ്മ ശാരദയ്ക്ക് കൈമാറി. സഹോദരങ്ങളില്‍ ഒരാള്‍ക്ക് വനംവകുപ്പില്‍ ജോലി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
ജനവാസമേഖലയിലേക്കെത്തുന്ന കാട്ടാനകളെ തുരത്താന്‍ ശക്തമായ നടപടികളുണ്ടാകണമെന്ന് രാഷ്ട്രീയ പാര്‍ടി നേതാക്കള്‍ വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. സ്ഥിരം പ്രശ്‌നക്കാരായ ആനകളാണെങ്കില്‍ കുങ്കിയാനകളെ എത്തിച്ച് മലകയറ്റാനുള്ള നടപടി സ്വീകരിക്കാമെന്ന് സിസിഎഫ് പറഞ്ഞു. ആവശ്യമെങ്കില്‍ പ്രത്യേക അനുമതിയോടെ ആനയെ പിടികൂടിമാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
ഷൈജുവിന് നാടിന്റെ അന്ത്യാഞ്ജലി
കോട്ടോപ്പാടം പഞ്ചായത്തിലെ തിരുവിഴാംകുന്നിൽ കാട്ടാനയെ തുരത്തുന്നതിനിടെ കൊല്ലപ്പെട്ട വനംവാച്ചര്‍ ഷൈജുവിന് സഹപ്രവര്‍ത്തകരും നാടും വിടനല്‍കി. തിരുവിഴാംകുന്ന് പുളിക്കലടി ഉന്നതിയിലെ വീട്ടിലും മണ്ണാര്‍ക്കാട് ഡിവിഷനിലും മൃതദേഹം പൊതുദര്‍ശനത്തിനുവച്ചപ്പോള്‍ നിരവധിപേര്‍ അന്ത്യാഞ്ജലിയർപ്പിക്കാനെത്തി. മൃതദേഹം അച്ഛന്റെ നാടായ കരുവാരക്കുണ്ടിലെ ശ്മശാനത്തില്‍ സംസ്‌കരിച്ചു. വനം ഉദ്യോഗസ്ഥർ, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ടി നേതാക്കള്‍ തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചു.

