വാമനപുരം കണിച്ചോട് ഒരു വയസുകാരിയുടെ മരണം; മാതാവ് കുറ്റം സമ്മതിച്ചു

തിരുവനന്തപുരം: വാമനപുരം കണിച്ചോട് ഒരു വയസുകാരിയുടെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്നതായി അമ്മ അശ്വതി പോലീസിനോട് കുറ്റം സമ്മതിച്ചു. അശ്വതിയുടെയും സുഭാഷിന്റെയും മകളായ പവിത്രയാണ് മരിച്ചത്. ഒരു വയസും ഒരു മാസവും മാത്രമായിരുന്നു കുഞ്ഞിന്റെ പ്രായം.
വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ അമ്മൂമ്മ തൊഴിലുറപ്പ് ജോലിക്ക് പോയി തിരികെ വീട്ടിലെത്തിയപ്പോഴാണ് അനക്കമില്ലാതെ കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിന്റെ മരണം സ്ഥിരീകരിച്ചു.
കുഞ്ഞിന്റെ കഴുത്തിൽ പാടുകളും വിരലടയാളങ്ങളും ശ്രദ്ധയിൽപ്പെട്ടതോടെ ആശുപത്രി അധികൃതർക്കും പോലീസിനും സംഭവത്തിൽ ദുരൂഹത തോന്നി. തുടർന്ന് പോലീസ് അശ്വതിയെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോൾ കുഞ്ഞിനെ ശ്വാസം മുട്ടിച്ചും കഴുത്ത് ഞെരിച്ചും കൊന്നതാണെന്ന് അമ്മ സമ്മതിക്കുകയായിരുന്നു.
കുഞ്ഞിന് ഇടയ്ക്കിടെ അസുഖങ്ങൾ വരുമെന്ന പേടിയും മാനസിക സമ്മർദ്ദവും മൂലമാണ് ഈ ക്രൂരകൃത്യം ചെയ്തതെന്നാണ് അശ്വതി പോലീസിനോട് മൊഴി നൽകിയിരിക്കുന്നത്. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം തുടരുകയാണ്.

