ഏകമകന്റെ വേർപാട് സഹിക്കാനാവാതെ ദമ്പതികൾ ജീവനൊടുക്കി; കാസർകോട്ടെ കുടുംബം മുഴുവൻ കണ്ണീരിലാഴ്ത്തി ദാരുണ സംഭവം

കാസർകോട്: ഏകമകന്റെ അപ്രതീക്ഷിത മരണത്തിൽ നിന്നും കരകയറാനാകാതെ കാസർകോട് പൊയ്നാച്ചിപ്പറമ്പിൽ ദമ്പതികൾ ജീവനൊടുക്കി. പൊയ്നാച്ചിപ്പറമ്പ് സ്വദേശികളായ വേണുഗോപാൽ (50), ഭാര്യ സ്മിത (40) എന്നിവരെയാണ് വെള്ളിയാഴ്ച രാവിലെ സ്വന്തം വീടിന്റെ ഹാളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്ന് രാവിലെയാണ് നാട്ടുകാരെയും ബന്ധുക്കളെയും നടുക്കിയ ഈ ദാരുണ വിവരം പുറത്തുവന്നത്. വീട്ടിൽ എത്തിച്ചേർന്ന ബന്ധുക്കളാണ് ഇരുവരെയും മരിച്ച നിലയിൽ ആദ്യം കണ്ടെത്തിയത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ വീട്ടിൽ നിന്നും ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.
“ഏകമകൻ നഷ്ടപ്പെട്ടതിനാൽ ഇനി ഞങ്ങൾ ജീവിക്കുന്നില്ല” എന്നാണ് കുറിപ്പിലെ ഉള്ളടക്കം.
കഴിഞ്ഞ വർഷം ഡിസംബർ 29നാണ് ഇവരുടെ ഏകമകൻ ശിവാനന്ദ് (19) ട്രെയിൻ തട്ടി മരിച്ചത്. എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായിരുന്ന ശിവാനന്ദ് കൊച്ചിയിൽ നടന്ന റാപ്പർ വേടന്റെ സംഗീത പരിപാടി കാണാൻ എത്തിയപ്പോഴായിരുന്നു അപകടം സംഭവിച്ചത്.
മകന്റെ അപ്രതീക്ഷിത മരണം ദമ്പതികൾക്ക് വലിയ മാനസികാഘാതമായിരുന്നു. അതിനുശേഷം ഇരുവരും കടുത്ത വിഷാദത്തിലായിരുന്നുവെന്നും ചികിത്സ തേടിയിരുന്നതായും ബന്ധുക്കൾ പറയുന്നു.
മകന്റെ വേർപാട് സഹിക്കാനാകാതെ ഒടുവിൽ ജീവിതം തന്നെ അവസാനിപ്പിച്ച ദമ്പതികളുടെ മരണം പ്രദേശത്തെ മുഴുവൻ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. ഒരു കുടുംബം തന്നെ ഇല്ലാതായ ഈ സംഭവം നാട്ടുകാരുടെ മനസിൽ തീരാ വേദനയായി മാറി.

