എറണാകുളത്ത് 21 കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ

എറണാകുളം: എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ 21 കിലോഗ്രാം കഞ്ചാവുമായി ഒരാളെ അറസ്റ്റ് ചെയ്തു. പൊന്നുരുന്നി സ്വദേശി സെൽവകുമാർ ആണ് പിടിയിലായത്. ഇയാളുടെ വീട്ടിൽ സൂക്ഷിച്ചിരുന്ന 19 കിലോഗ്രാം ഉൾപ്പെടെ ആകെ 21 കിലോഗ്രാം കഞ്ചാവാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്.
ആലുവ മുട്ടം ഭാഗത്ത് നടത്തിയ പരിശോധനയ്ക്കിടെ വിൽപ്പനയ്ക്കായി കൊണ്ടുവന്ന രണ്ട് കിലോ കഞ്ചാവുമായി പ്രതി ആദ്യം പിടിയിലാവുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിന്റെ അടിസ്ഥാനത്തിൽ വീട്ടിൽ നടത്തിയ റെയ്‌ഡിലാണ് ചാക്കുകളിൽ സൂക്ഷിച്ചിരുന്ന ബാക്കി കഞ്ചാവ് കണ്ടെത്തിയത്.
ആലുവ, മരട്, ഇടപ്പള്ളി ഉൾപ്പെടെയുള്ള എറണാകുളം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കോളേജ് വിദ്യാർഥികൾക്കും ഐ.ടി. മേഖലയിൽ ജോലി ചെയ്യുന്നവർക്കും ചെറുകിട കഞ്ചാവ് കച്ചവടക്കാർക്കും ഇയാൾ കഞ്ചാവ് വിതരണം നടത്തി വന്നിരുന്നതായി എക്സൈസ് അറിയിച്ചു.
എറണാകുളം സ്പെഷ്യൽ സ്‌ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ ഡി.എസ്. അരുൺ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ഒ.എൻ. അജയകുമാർ, പ്രവന്റീവ് ഓഫീസർ (ഗ്രേഡ്) എൻ. സതീഷ് ബാബു, ടി.എസ്. പ്രതീഷ്, സിവിൽ എക്സൈസ് ഓഫീസർ സുധീഷ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ സുസ്മിത, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ജയൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് കേസ് കണ്ടെത്തിയത്.

