ചികിത്സയ്ക്കെത്തിയ യുവതി ദുരിതത്തിലേക്ക്; ഇഞ്ചക്ഷന് പിന്നാലെ ഇടതുകാൽ തളർന്നെന്ന് പരാതി

പാലക്കാട്: കുഴൽമന്ദം കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സാ പിഴവുണ്ടായെന്നാരോപിച്ച് യുവതിയുടെ പരാതി. കുഴൽമന്ദം സ്വദേശിനിയായ 28 കാരി അലീമയ്ക്കാണ് വയറുവേദനയ്ക്ക് നൽകിയ ഇഞ്ചക്ഷന് പിന്നാലെ ഇടതുകാൽ തളർന്നതെന്നാണ് കുടുംബത്തിന്റെ ആരോപണം.
മാർച്ച് 22നാണ് വയറുവേദനയെ തുടർന്ന് അലീമ കുഴൽമന്ദം കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയത്. വേദന ശമിപ്പിക്കുന്നതിനായി കൈയിലും ഇടുപ്പിലുമായി രണ്ട് ഇഞ്ചക്ഷനുകൾ നൽകിയതായാണ് കുടുംബം പറയുന്നത്. ഇഞ്ചക്ഷൻ നൽകിയതിന് പിന്നാലെ തന്നെ കാലുവേദന അനുഭവപ്പെട്ടതായി അലീമ ഡോക്ടറെ അറിയിച്ചെങ്കിലും, വിറ്റാമിൻ കുറവിനെ തുടർന്നുള്ള വേദനയാണെന്നായിരുന്നു മറുപടിയെന്ന് കുടുംബം ആരോപിക്കുന്നു.
എന്നാൽ ദിവസങ്ങൾക്കകം ഇടതുകാലിൽ കടുത്ത വേദനയും നടക്കാൻ പോലും കഴിയാത്ത അവസ്ഥയും ഉണ്ടായതായി അലീമ പറഞ്ഞു. തുടർന്ന് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും ആരോഗ്യനിലയിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം.
ഭർത്താവ് ഫിറോസിന്റെ വരുമാനത്തിലാണ് രണ്ട് കുട്ടികൾ ഉൾപ്പെടുന്ന കുടുംബം കഴിയുന്നത്. ഭാര്യയുടെ ചികിത്സയ്ക്കായി ഒപ്പമിരിക്കേണ്ട സാഹചര്യം വന്നതിനാൽ ഫിറോസിനും ജോലിക്ക് പോകാൻ കഴിയാത്ത അവസ്ഥയാണെന്ന് കുടുംബം പറയുന്നു.
സംഭവത്തിൽ ചികിത്സാ പിഴവ് നടത്തിയ ഡോക്ടർക്കെതിരെ നടപടി സ്വീകരിക്കണമെന്നും തുടർ ചികിത്സയ്ക്കുള്ള സാമ്പത്തിക സഹായം സർക്കാർ നൽകണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.
കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ വിശദമായ അന്വേഷണത്തിന് ശിപാർശ ചെയ്തിട്ടുണ്ട്. സംഭവത്തിൽ കുഴൽമന്ദം പൊലീസിലും കുടുംബം പരാതി നൽകിയിട്ടുണ്ട്.

