ബലാത്സംഗ കേസ് പ്രതിയോടൊപ്പം സെൽഫി; നിയുക്ത എംഎൽഎ പി.കെ ഫിറോസിനെതിരെ വ്യാപക പ്രതിഷേധം

തിരുവനന്തപുരം: ബലാത്സംഗവും ഗർഭഛിദ്രവുമായി ബന്ധപ്പെട്ട ഗുരുതര കേസുകളിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം സെൽഫി പങ്കുവെച്ച സംഭവത്തിൽ നിയുക്ത എംഎൽഎ പി കെ ഫിറോസ് നെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം ശക്തമാകുന്നു. സ്ത്രീസുരക്ഷയും സാമൂഹ്യനീതിയും ചർച്ചയാകുന്ന സാഹചര്യത്തിൽ ഇത്തരമൊരു പൊതുപ്രകടനം രാഷ്ട്രീയ-സാമൂഹിക തലങ്ങളിൽ വലിയ വിവാദത്തിനാണ് വഴിവെച്ചിരിക്കുന്നത്.
പിണറായി സർക്കാരിനെതിരെ നടത്തിയ സമരവുമായി ബന്ധപ്പെട്ട കേസിൽ വഞ്ചിയൂർ കോടതിയിൽ ഹാജരാകാനെത്തിയ വേളയിലാണ് രാഹുൽ മാങ്കൂട്ടത്തിലിനൊപ്പമുള്ള ചിത്രം പി.കെ ഫിറോസ് സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചത്. പിന്നാലെ പോസ്റ്റിനെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയർന്നത്. ബലാത്സംഗ-ഗർഭഛിദ്ര കേസുകളിൽ ആരോപണം നേരിടുന്ന വ്യക്തിയെ പൊതുസമൂഹത്തിൽ വീണ്ടും സ്വീകാര്യനാക്കാനുള്ള ശ്രമമാണിതെന്ന് നിരവധി പേർ പ്രതികരിച്ചു.
“മൂന്ന് ബലാത്സംഗ-ഗർഭഛിദ്ര കേസുകളിലെ പ്രതിയോടൊപ്പം സെൽഫി എടുക്കുന്നത് എന്ത് സന്ദേശമാണ് സമൂഹത്തിന് നൽകുന്നത്?”, “ഭരണത്തിൽ എത്തിയാൽ കേസുകൾ ഇല്ലാതാകുമോ?”, “സ്ത്രീകളുടെ വോട്ട് നേടി അധികാരത്തിലെത്തിയവർ സ്ത്രീസുരക്ഷയോട് ഇത്തരത്തിലാണോ സമീപിക്കുന്നത്?” എന്നിങ്ങനെയുള്ള ശക്തമായ വിമർശനങ്ങളാണ് പോസ്റ്റിന് താഴെ ഉയരുന്നത്.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലും പി.കെ ഫിറോസുമായുള്ള കൂടിക്കാഴ്ച റീൽ രൂപത്തിൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. “പി.കെ ഫിറോസ് എംഎൽഎയെ ആദ്യമായി കണ്ടപ്പോൾ” എന്ന തലക്കെട്ടോടെയാണ് റീൽ പ്രചരിപ്പിച്ചിരിക്കുന്നത്. ആലിംഗനം ചെയ്ത് സൗഹൃദം പങ്കിടുന്നതും ഒരുമിച്ച് നടക്കുന്നതുമായ ദൃശ്യങ്ങളാണ് റീലിലുള്ളത്.
സംഭവം രാഷ്ട്രീയ വൃത്തങ്ങളിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. സ്ത്രീകൾക്കെതിരായ അതിക്രമ കേസുകളിൽ ആരോപണം നേരിടുന്നവരോടുള്ള രാഷ്ട്രീയ നേതാക്കളുടെ സമീപനം സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്നതാണെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.

