സ്ത്രീ പീഡന കേസ്: മുൻകൂർ ജാമ്യം തള്ളിയതിന് പിന്നാലെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി. വത്സൻ കീഴടങ്ങി

പാലക്കാട്: ദലിത് യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പാലക്കാട് നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി. വത്സൻ കീഴടങ്ങി. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് പ്രതി പാലക്കാട് സൗത്ത് പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങിയത്.
കേസിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ജസ്റ്റിസ് എ. ബദറുദ്ദീന്റെ ബെഞ്ച് വിശദമായ വാദം കേട്ടശേഷം തള്ളുകയായിരുന്നു. യുവതി മുമ്പ് ഉന്നയിക്കാത്ത കാര്യങ്ങൾ പിന്നീട് പരാതിയിൽ ചേർത്തതാണെന്നും, പരസ്പര സമ്മതപ്രകാരമുള്ള ബന്ധമായിരുന്നെന്നുമാണ് പ്രതിഭാഗം കോടതിയിൽ വാദിച്ചത്. എന്നാൽ ഈ വാദങ്ങൾ കോടതി അംഗീകരിച്ചില്ല.
ദലിത് യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ബലാത്സംഗം, എസ്‌സി/എസ്ടി പീഡന നിരോധന നിയമം എന്നിവ ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. താമസസ്ഥലത്തെത്തി പീഡിപ്പിച്ചുവെന്നും, ഉന്നത കോൺഗ്രസ് നേതാക്കളുമായുള്ള ബന്ധം ചൂണ്ടിക്കാട്ടി ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതിയിൽ ആരോപിക്കുന്നത്.
സംഭവം വലിയ രാഷ്ട്രീയ വിവാദമായതോടെ ഡിസിസി നേതൃത്വം ഇടപെട്ട് പ്രശോഭ് സി. വത്സനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.

