മാലിന്യം നീക്കം ചെയ്യുന്ന വാഹനം വിട്ടുനല്‍കുന്നതിന് രണ്ട് ലക്ഷം രൂപ കൈക്കൂലി; ഡിവൈഎസ്പി പിടിയില്‍

ചേര്‍ത്തല: കൈക്കൂലി വാങ്ങുന്നതിനിടെ ഡിവൈഎസ്പി പിടിയില്‍. ചേർത്തല ഡിവൈഎസ്പി അനില്‍കുമാറിനെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. മാലിന്യം നീക്കം ചെയ്യുന്ന വാഹനം വിട്ട് നല്‍കുന്നതിനായി ഇയാൾ രണ്ട് ലക്ഷം രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്. ആദ്യ ഗഡുവെന്നോണം അൻപതിനായിരം രൂപ കൈപ്പറ്റുന്നതിനിടെയാണ് ഇയാളെ വിജിലൻസ് പിടികൂടിയത്.
വീട്ടില്‍ പണം എത്തിക്കാനായിരുന്നു ഡിവൈഎസ്പി ആവശ്യപ്പെട്ടത്. തുടര്‍ന്ന് പണം നല്‍കാന്‍ വാഹന ഉടമ ഡിവൈഎസ്പിയുടെ വീട്ടിലേക്ക് എത്തിയപ്പോള്‍ വിജിലന്‍സ് സംഘം പിന്തുടരുകയായിരുന്നു. കൈക്കൂലി പണം വാങ്ങവേ വിജിലന്‍സിനെ കണ്ട അനില്‍കുമാര്‍ വീട്ടില്‍കയറി കതകടച്ചു. പിന്നീട് വീടിന്റെ മേല്‍ക്കൂര പൊളിച്ചിറങ്ങിയ പ്രതി ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു.
രണ്ടാമത്തെ നിലയില്‍ നിന്ന് താഴേക്ക് ചാടിയിറങ്ങിയ അനില്‍കുമാർ മതില്‍ ചാടിക്കടന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വിജിലന്‍സ് ഇയാളെ ഓടിച്ചിട്ടു പിടികൂടുകയായിരുന്നു. അഴിമതിരഹിത കേരളം ലക്ഷ്യമിട്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വിജിലന്‍സില്‍ ‘പ്രോജക്ട് സീറോ’ പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി കൈക്കൂലി വാങ്ങുന്നു ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തിലാണ്. ഇതിനിടെയാണ് അറസ്റ്റ്.

