വീണ്ടും കാട്ടാന ആക്രമണം; ആനയെ തുരത്താൻ ശ്രമിക്കുന്നതിനിടെ കർഷകൻ കൊല്ലപ്പെട്ടു

തൃശ്ശൂർ :ചാലക്കുടി അതിരപ്പിള്ളിയിൽ ഇന്ന് ഹർത്താൽ. കാട്ടാനയുടെ ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ടതിനെ തുടർന്നാണ് അതിരപ്പിള്ളി പഞ്ചായത്തിൽ ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ 10 മണിക്ക് ചാലക്കുടി – ആനമല അന്തർസംസ്ഥാന പാത ഉപരോധിക്കുമെന്ന് നാട്ടുകാർ അറിയിച്ചു. പ്രദേശത്ത് കാട്ടാനയുടെ ശല്യം രൂക്ഷമാണെന്നും കാട്ടാനക്കലിയിൽ ജീവൻ പൊലിയുന്നത് ഇത് ആദ്യസംഭവമല്ലെന്നും നാട്ടുകാർ ആരോപിച്ചു. പല തവണ ആക്രമണം ഉണ്ടായിട്ടും വനംവകുപ്പും സർക്കാരും ഇടപെടുന്നില്ലെന്ന് ആരോപിച്ചാണ് നാട്ടുകാർ ഹർത്താൽ പ്രഖ്യാപിച്ചത്.
ഏതെങ്കിലും തരത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ മരണം സംഭവിച്ചാൽ നഷ്ടപരിഹാരം നൽകി പ്രശ്നം ഒതുക്കി തീർക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്. അതിരപ്പിള്ളി വൈശേരിയിൽ പുലർച്ചെ മൂന്നുമണിയോടെയുണ്ടായ കാട്ടാന ആക്രമണത്തിൽ വെറ്റിലപ്പാറ സ്വദേശി പുല്ലാർക്കാട്ട് മോഹനൻ (65) ആണ് മരിച്ചത്. കൃഷി നശിപ്പിക്കാനെത്തിയ കാട്ടാനയെ ഓടിക്കാൻ ശ്രമിക്കുന്നതിനിടയിൽ കാട്ടാന മോഹനനെ ആക്രമിക്കുകയായിരുന്നു.
കൈയിൽ തീ പന്തം വെച്ച് കാട്ടാനയെ ഓടിക്കാനുള്ള ശ്രമത്തിലാണ് മോഹനന് നേരെ കാട്ടാനയുടെ ആക്രമണമുണ്ടായത്. ആനയുടെ ചവിട്ടേഖ്ഖ മോഹനനെ ഉടനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ചാലക്കുടി സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി. തുടർ നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. കഴിഞ്ഞ ദിവസവും പ്രദേശത്ത് കാട്ടാന ഇറങ്ങിയിരുന്നു. പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികൾ പറയുന്നു.

